അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസ്: പ്രതികളുടെ അറസ്റ്റ് ജൂലൈ 30 വരെ തടഞ്ഞ് ഹൈക്കോടതി
പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി.ജൂലൈ 30 വരെയാണ് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. അനാഥാലയത്തിന്റെ നടത്തിപ്പുകാരിയായ സ്ത്രീയും അവരുടെ മകനും മകളുടെ ഭർത്താവും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.
അനാഥാലയത്തിൽ പെൺകുട്ടി അന്തേവാസിയായിരുന്നപ്പോൾ ഗർഭിണിയായെന്നും ഈ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകന് എതിരെ പൊലീസ് കേസെടുത്തത്. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കാൻ അടൂർ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചു.കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു