കണ്ണൂരിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവം: റീമയുടെ ആത്മഹത്യക്ക് മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്

 

കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ സ്വദേശി റീമയുടെ ആത്മഹത്യക്ക് മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്.ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.

തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവും ഭർത്താവിന്റെ അമ്മയുമാണെന്നാണ് റീമയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഭർത്താവ് കമൽരാജും അമ്മ പ്രേമയും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ നിന്ന് കുഞ്ഞിനൊപ്പം പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിന് വേണ്ടി കമൽരാജ് ഭീഷണി മുഴക്കിയെന്നും റീമ പറയുന്നുണ്ട്. ഇത് തെളിയിക്കുന്നതാണ് ശബ്ദരേഖ. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്