കെ സിക്ക് പിന്തുണ വ്യക്തമാകുന്ന ലിസ്റ്റ് തള്ളി മുകുൾ വാസ്നിക്;പുറത്തായത് യഥാർത്ഥ രേഖയല്ലെ

 

കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള പിന്തുണ  വ്യക്തമാക്കുന്ന ലിസ്റ്റ് തള്ളി എഐസിസി നിരീക്ഷകൻ മുകുൾ വാസ്‌നിക്. പ്രചരിക്കുന്ന ചിത്രം  യഥാർത്ഥ രേഖയല്ലെന്ന് അദ്ദേഹം പറഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ആണ് ചിത്രം ആദ്യമായി പുറത്ത് വിട്ടത്.

 നിരീക്ഷകരുടെ റിപ്പോർട്ട് സമർപ്പിച്ചുവെന്നും റിപ്പോർട്ട് അടിസ്ഥാനമാക്കി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണം എന്നാണ് നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ അറിയിച്ചത്.

മുകുൾ വാസ്‌നിക്കിന്റെ കയ്യിലെ എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റിന്റെ ചിത്രമാണ് ദി ന്യൂ ഇന്ത്യൻ എക്സ് പുറത്തുവിട്ടത്. സന്ദീപ് വാര്യർ, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനൻ, ഉഷ വിജയൻ, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണയും കെ സി വേണുഗോപാലിനാണ്. എന്നാൽ ഐസി ബാലകൃഷ്ണൻ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നതും ലിസ്റ്റിൽ വ്യക്തമായി കാണാം.

അതേസമയം, രേഖയിൽ ഉദുമയിലെ നിയുക്ത എംഎൽഎ കെ നീലകണ്ഠന്റെ പേരിനുനേരെ ഒന്നും രേഖപ്പെടുത്താതിരുന്നത് ചർച്ചയായി. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് കെ നീലകണ്ഠൻ പറഞ്ഞു. മുകുൾ വാസ്നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.