മുട്ടിൽ മരംമുറി വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

 

മുട്ടിൽ മരംമുറി വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18ന് ഹാജരാകാനാണ് കോടതി നിർദേശം. അന്ന് പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കും.

ഇന്ന് ഒന്നാം പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായതോടെ ഇയാൾക്കെതിരായ ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് മൂന്ന് പ്രതികൾക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു.

വയനാട് മേപ്പാടിയിൽനിന്ന് അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരി അലിയാർക്ക് വിൽക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്‌തെന്നാണ് കേസ്.കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.