പൊളിഞ്ഞത് കോൺഗ്രസിൻറെ പ്രചരണവേലകൾ, ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു; എം വി ഗോവിന്ദൻ

 

എകെജി സെൻറർ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി സെൻറർ ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന പ്രചാരമാണ് കോൺഗ്രസുകാർ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോൺഗ്രസിൻറെ പ്രചരണവേലകൾ പൊളിഞ്ഞെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

എകെജി സെൻറർ ആക്രമണക്കേസിൽ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറാണ് പിടിയിലായ ജിതിൻ. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. എകെജി സെൻററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ചിൻറെ കണ്ടെത്തൽ. ജിതിൻറെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെൻററിന് നേരെ ആക്രമണമുണ്ടായത്.