സുധാകരന്റെ വാക്കിനു പുല്ലുവില, ജിതിന്റെ അറസ്റ്റ് കുറ്റപ്പെടുത്തിയവർക്കുള്ള താക്കീതെന്ന് എം.വി.ജയരാജൻ

 

എകെജി സെന്ററിൽ സ്‌ഫോടക വസ്തു എറിഞ്ഞയാളെ പിടികൂടിയത് സിപിഎമ്മിനെ കുറ്റപ്പെടുത്തിയവർക്കുള്ള താക്കീതാണെന്ന് എം.വി.ജയരാജൻ. പ്രതി പൊലീസിനെ വെട്ടിച്ചു നടന്നപ്പോൾ ആരും ചോക്ലേറ്റ് കൊടുത്തില്ലല്ലോയെന്നും ജയരാജൻ പരിഹസിച്ചു. കെ.സുധാകരൻ നിയമം കയ്യിലെടുത്താൽ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എകെജി സെന്റർ ആക്രമിക്കാൻ കോൺഗ്രസുകാരാണ് നേതൃത്വം കൊടുത്തതെന്ന് സിപിഎം അന്നു പറഞ്ഞത് ശരിയാണെന്ന് അറസ്റ്റിലൂടെ വ്യക്തമായി. അന്ന് കോൺഗ്രസ് അതിനെ പരിഹസിച്ചു. ഇ.പി. ജയരാജനെ വേട്ടയാടി. വിടുവായത്തം പറഞ്ഞ് ബിജെപിയിൽ ചേക്കാറാനിരിക്കുന്ന സുധാകരന്റെ വാക്കിനു പുല്ലുവിലയാണ്. നിയമം കയ്യിലെടുക്കുമെന്നു പറഞ്ഞാൽ അതു തിരിച്ചറിയാനുള്ള വിവേകം നാട്ടിലെ ജനങ്ങൾക്കുണ്ട്. അതിനെ നിയമപരമായി നേരിടും.

കോൺഗ്രസും ബിജെപിയും ഭായി-ഭായിമാരായിട്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് അറിയുന്ന കോൺഗ്രസുകാർ, കോൺഗ്രസിന്റെ ആദ്യകാല നേതാക്കന്മാരുടെയും ആർഎസ്എസിന്റെ ആദ്യകാല നേതാക്കന്മാരുടെയും ചിത്രം ജോഡോ യാത്രയുടെ പ്രചാരണത്തിനു വച്ചു. ഇങ്ങനെ ചെയ്ത് കോൺഗ്രസിനെ അവർ തന്നെയാണ് ഇല്ലാതാക്കാൻ നോക്കുന്നത്.' ജയരാജൻ പറഞ്ഞു.