അഴിമതി തടയാൻ പുതിയ കർമപദ്ധതി: ഓപ്പറേഷൻ സീറോയുമായി സർക്കാർ
അഴിമതി തടയുന്നതിനായി പുതിയ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ . ഓപ്പറേഷൻ സീറോ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.വിജിലൻസ് മേധാവിയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സർക്കാർ ഓഫീസുകളിൽ പൂർണ നിരീക്ഷണം ഉറപ്പാക്കുന്നതിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ ചർച്ചകൾ നടക്കും.പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ തുടർനടപടികളും സർക്കാർ ശക്തമാക്കുന്നു. ജൂൺ ഒന്നുമുതൽ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ലഹരിവിരുദ്ധ നടപടികൾ കൂടുതൽ ശക്തമായി നടപ്പാക്കും.മയക്കുമരുന്ന് വ്യാപനം തടയുക, അതിന്റെ ഉറവിടങ്ങൾ കണ്ടെത്തുക, വിതരണ ശൃംഖല തകർക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മറ്റ് സംസ്ഥാനങ്ങളിലെ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ചർച്ച നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.