നിമിഷ പ്രിയയുടെ മോചനം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

 

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സാനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. യെമനിൽ ബിസിനസ് ബന്ധമുള്ളവർ വഴി അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നൽകി. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.