എന്‍ഐടി അധ്യാപികയുടെ പ്രസ്താവന അപമാനകരം:  ഉന്നത വിദ്യാഭ്യാസ മന്ത്രി

 

ഗോഡ്‌സേയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ് നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.ഒരു രാജ്യത്തും രാഷ്ട്ര പിതാവിനെ നിറതോക്കാല്‍ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകര്‍ന്ന് നല്‍കേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗോഡ്സെയില്‍ അഭിമാനം എന്ന കമന്റ് താന്‍ തന്നെയാണ് പോസ്റ്റ് ചെയ്തതെന്നും ഷൈജ ആണ്ടവന്‍ നേരത്തേ പറഞ്ഞിരുന്നു. 'വൈ ഐ കില്‍ ഗാന്ധി' എന്ന പുസ്തകം വായിച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ അത് അറിയേണ്ടതുണ്ട്. ഗോഡ്സെ പറഞ്ഞപ്പോഴാണ് പല യാഥാര്‍ത്ഥ്യവും നമ്മള്‍ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലന്‍സിനെ താന്‍ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന്‍ കൂട്ടിച്ചേര്‍ത്തു.