അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാട്

 

അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിടിയിലായ അധ്യാപികമാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ജിജിലിന്റെ ഫോൺ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വടകര സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടിയോളം രൂപയാണ് ജിജിൽ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം വഴി ലഹരിസംഘവുമായി ബന്ധപ്പെട്ട ഇവർ അക്കൗണ്ടുകൾ വഴി പണം കൈമാറുകയും എം.ഡി.എം.എ ഉപയോഗിക്കുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് വടകരയിൽ സഫ്വാൻ എന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ശൃംഖലയിലെ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസിന്റെ കൂടുതൽ അന്വേഷണം നടക്കുന്നത്.