ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 10 കോടിയിലധികം രൂപ മൂല്യമുള്ള നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.തൂഫാന്റെ ആദ്യഘട്ടം വിജയമാണെന്നും 2778 പേരെ അറസ്റ്റ് ചെയ്തതായും 2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1.9 കിലോ എംഡിഎംഎ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും, നടൻ മോഹൻലാൽ പ്രചാരണത്തിന്റെ മുഖമാകുമെന്നും അദ്ദേഹം അറിയിച്ചു.കുറെക്കാലമായി മയക്കുമരുന്നിനെതിരെ ക്യാംപെയ്ന്‍ നടത്തുന്നയാളാണ് മോഹന്‍ലാല്‍ എന്നും ചെന്നിത്തല പറഞ്ഞു.
ലഹരിവസ്തുക്കൾ കൂടുതലും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നതായി സംശയിക്കുന്നതായും, ഇത് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനകൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക പാക്കേജുകളും ഡോഗ് സ്‌ക്വാഡിന്റെ സേവനവും ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംശയമുള്ള വാഹനങ്ങളും കാരവാനുകളും ഉൾപ്പെടെ പഞ്ചനക്ഷത്ര ഹോട്ടലുകളും ബോട്ടുകളും പരിശോധിക്കുമെന്നും, ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.