വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്
അതിതീവ്ര മഴമുന്നറിയിപ്പിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്.
കള്ളാടി - ആനക്കാംപൊയിൽ ടണൽ റോഡുമായും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന്റെ നടപടി മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി ചേർന്ന് നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ മേൽനോട്ടം തദ്ദേശ സ്വയംഭണ വകുപ്പ് ജോയന്റ് ഡയറക്ടർ നിർവ്വഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
വയനാട് ടൗൺഷിപ്പ് മേഖലയിലെ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറിയും കൽപ്പറ്റ വില്ലേജ് ഓഫീസറും ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഫ്ലഡ്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടസാധ്യതയുള്ള ജില്ലയിലെ എല്ലാ ദുർബല മേഖലകളിൽ നിന്നുമുള്ള ജനങ്ങളെ ആവശ്യമായ സാഹചര്യത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത്, റവന്യൂ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ ഏകോപനത്തോടെ നടപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ സെക്ഷൻ 51(ബി) പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി