പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച: പ്രതികൾ പിടിയിൽ

 

പാലാരിവട്ടത്ത് അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി അപമാനിക്കുകയും ആറ് ലക്ഷത്തിലധികം രൂപയുടെ പണവും സ്വർണ്ണവും കവരുകയും ചെയ്ത സംഭവത്തിൽ ആറുപേരെ പാലാരിവട്ടം പോലീസ് പിടികൂടി. പിടിയിലായവരിൽ നാല് മലയാളികളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപമുള്ള വാടകവീട്ടിൽ പുലർച്ചെയായിരുന്നു സംഭവം.

അസം, ബംഗാൾ സ്വദേശികളായ തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം വാതിൽ അകത്തുനിന്ന് പൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കത്തിയും വാളും കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയ ശേഷമാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും കവർന്നത്. സ്വർണാഭരണങ്ങൾ ധരിച്ചിട്ടുണ്ടോയെന്ന് അറിയാനായിരുന്നു വസ്ത്രം അഴിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.. അസം സ്വദേശിയുടെ ഫോണിൽ നിന്ന് യുപിഐ വഴി 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ആകെ 6.05 ലക്ഷം രൂപയുടെ നഷ്ടമാണ് തൊഴിലാളികൾക്കുണ്ടായത്.