പാലിയേക്കര ടോൾ പിരിവ് നിരോധനം വെള്ളിയാഴ്ച വരെ തുടരും; സ്ഥലം സന്ദർശിച്ച് നിർദേശം നൽകാൻ കലക്ടർക്ക് ഹൈക്കോടതി ഉത്തരവ്

 

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കര ടോൾ പിരിവ് നിർത്തിയ ഉത്തരവ് വെള്ളിയാഴ്ച വരെ തുടരും. അന്ന് ഡിവിഷൻ ബെഞ്ച് വിലക്ക് നീക്കണമോ തുടരണോ എന്നതിൽ വിധി പറയും.
നിലവിൽ പ്രശ്നമുള്ള ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയോട് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവർ ഉത്തരവിട്ടു.

ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റിയുടെ അഭ്യർത്ഥനയുമായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. ടോൾ നിർത്തുന്നത് റോഡ് അറ്റകുറ്റപ്പണികളെയും കരാർ ബാധ്യതകളെയും ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു. ട്രാഫിക് നിയന്ത്രണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നതായി ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ആമ്പല്ലൂർ, മുരിങ്ങൂർ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങളാണ് പ്രധാന കാരണം എന്നും കലക്ടർ വ്യക്തമാക്കി.