പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രമാണെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍

 

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന

1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാ രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.1967ലെ പാസ്പോര്‍ട്ട് ആക്ട്, 1980-ലെ പാസ്പോര്‍ട്ട് നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്ക് ശേഷമാണ് പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പൗരന്മാരില്‍ 8 ശതമാനത്തില്‍ താഴെയാണ് പാസ്പോര്‍ട്ട് ഉള്ളവരുടെ എണ്ണമെന്നും അദേഹം ചൂണ്ടിക്കാട്ടി.