ആസൂത്രണ ബോർഡ് പി.എസ്.സി നിയമന തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ

 

ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പി.എസ്.സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്ത് എസ്.ഐ.ടി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.

ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ തുടർന്നാണ് ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പരീക്ഷയിലെ 58 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ പോയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഡി.ജി.പി റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാരിന് കൈമാറും. തുടർന്ന് നടപടി ആവശ്യപ്പെട്ട് സർക്കാർ പി.എസ്.സിക്ക് ശിപാർശ നൽകും.

പരീക്ഷാ ക്രമക്കേടിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും എസ്.ഐ.ടി അന്വേഷണം തുടരുകയാണ്. സി.പി.എം അനുകൂലിയായ ഉദ്യോഗാർഥിക്ക് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ, പരീക്ഷാ മൂല്യനിർണയത്തിലെ പിഴവ് അറിഞ്ഞിട്ടും പി.എസ്.സി ചെയർമാൻ നടപടി സ്വീകരിച്ചില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.