ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്
തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചുവയസ്സുകാരൻ ദീപക്കിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപ്-ശ്രുതി ദമ്പതികളുടെ മകനായ ദീപക്കിനെ ഇന്നലെ വൈകിട്ടാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് ഉച്ചയോടെ രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിൻകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റുവർട്ട് കില്ലറുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയെ കണ്ടെത്തിയ കിണറ്റിലെ വെള്ളം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.