ഒടുവിൽ 18-ാം ദിവസം രാഹുലിന് ജാമ്യം
മൂന്നാം ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി 18 -ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.ഇന്ന് തന്നെ ജയിൽ മോചിതനായേക്കും. നിലവിൽ മാവേലിക്കര ജയിലിലാണ് രാഹുൽ
ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോപണത്തിന്റെ നിയമസാധുതയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. വിവാഹബന്ധം നിലനിൽക്കെ പ്രതിയുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് കോടതി ഉത്തരവിൽ ചോദിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുക.