ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല: രാജീവ് ചന്ദ്രശേഖർ, തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ പോകണം 

 

എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചന്ദ്രശേഖർ വെല്ലുവിളിക്കുകയും ചെയ്തു. താൻ ഇൻവെസ്റ്റ് ചെയ്ത കമ്പനി മറ്റൊരു കമ്പനിയിൽ നിക്ഷേപിച്ചാൽ ഉത്തരവാദി ഞാനല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

പ്രചരിക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങൾ കോൺഗ്രസിന്റെ തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊഴിയൂരിലെ പ്രശ്‌നം പരിഹരിച്ചതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് പ്രശ്‌ന പരിഹരിക്കലായിരുന്നു. അത് ആരെ കണ്ടു നടത്തിയെന്നത് വിഷയമല്ല. ആർക്കും പരിഹിരിക്കാൻ കഴിയുമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശശി തരൂരിനെ വിമർശിക്കുകയും ചെയ്തു.