രഞ്ജി ട്രോഫി ക്രിക്കറ്റ്; വമ്പൻ തിരിച്ചുവരവ് നടത്തി കേരളം; തകര്‍ച്ചയില്‍ നിന്ന് കരകയറി

 

 

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സുമായി ആദിത്യ സര്‍വാതെയും 4 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് ആദ്യം തുടക്കത്തിലെ നഷ്ടമായത്. 33 റൺസുമായി അഹമ്മദ് ഇമ്രാൻ പ്രതിരോധിച്ചെങ്കിലും യാഷ് താക്കൂറിന്റെ പന്തിൽ കടുങ്ങുകയായിരുന്നു. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പിടിച്ചു നിന്നു.

വിദര്‍ഭയെ 379 ല്‍ പിടിച്ചുകെട്ടി ആവേശത്തില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടയേറ്റു. നേരത്തെ നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിൾ ടോമും രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്‍റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

വിദര്‍ഭയുടെ ഡാനിഷ് മലേവാർ 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്‌മാന്‍ യഷ് താക്കൂറിനെ എല്‍ബിയിലും ബേസില്‍ കുടുക്കി. യഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി.പിന്നാലെ യഷ് റാത്തോഡിനെ (3*) എന്‍ പി ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്കേനയും പുറത്താക്കി. ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെ(23) ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ വിദര്‍ഭ 335-9ലേക്ക് വീണെങ്കിലും പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകര്‍ത്തടിച്ചതോടെ വിദര്‍ഭ വിലപ്പെട്ട 44 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.