നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അരുൺ, വിപിൻ, ഷൈജു എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഇന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അതേസമയം, ഇതേ കേസിൽ പ്രതിപ്പട്ടികയിലുള്ള മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം (SIT) മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ഒഴുവാക്കാനായി പ്രതികൾ കൂട്ടത്തോടെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് കൈക്കൊള്ളുന്ന നിലപാട് ഈ കേസിലെ തുടർനടപടികളിൽ അതീവ നിർണായകമാകും.