തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി; പത്തനംതിട്ടയിലേക്ക് സർവീസ് ഉടൻ

 

പെർമിറ്റ് ലംഘനത്തെത്തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി. ഉച്ചയോടെയാണ് ബസ് വിട്ടുനൽകിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തവേ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. ബസിലെ യാത്രക്കാരെ അന്ന് രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.

അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.