ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തെ നയിക്കാൻ എസ്.പി എം.ജെ. സോജൻ

 

ശബരിമല നെയ്യ് ക്രമക്കേട് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്.പി എം.ജെ. സോജനെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്പി സി.എസ്. ഹരിയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തലവനെ തീരുമാനിച്ചത്. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഇവരില്‍ നിന്നാണ് ഹൈക്കോടതി പേരുകള്‍ തീരുമാനിച്ചത്.വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ മികച്ച ഉദ്യോഗസ്ഥര്‍ വേണമെന്ന് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയത്.

ശബരിമലയിലെ മില്‍മ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗൗരതരമെന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. സുതാര്യമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. അന്തിമ റിപ്പോര്‍ട്ട് കോടതി അനുമതിയോടെ സമര്‍പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.