ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

 

ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ.കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്.എന്നാൽ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് എൻ.വാസു അന്വേഷണ സംഘത്തിന് നൽകിയ മൊഴി. തന്റെ അറിവോടെയല്ല സ്വർണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്. 2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് വേർതിരിച്ചത്.