ശബരിമല സ്വർണക്കൊള്ള കേസ്: പ്രഭാമണ്ഡലവും കട്ടിളപ്പാളിയും പരിശോധനയ്ക്ക് ശേഷം തിരികെപ്പിടിപ്പിച്ചു
ശബരിമല സ്വർണക്കൊള്ള കേസിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കണ്ടെത്തുന്നതിനായി അഴിച്ചെടുത്ത പ്രഭാമണ്ഡലവും കട്ടിളപ്പാളിയും പരിശോധനയ്ക്ക് ശേഷം വീണ്ടും തിരികെപ്പിടിപ്പിച്ചു.സംസ്ഥാനസർക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണം പരിശോധന നടത്തിയത്. ഞായറാഴ്ച വൈകീട്ട് മിഥുനമാസപൂജയ്ക്ക് നട തുറന്നതിന് പിന്നാലെ യായിരുന്നു നടപടി .
ശ്രീകോവിലിന്റെ കട്ടിള മുകളിൽ ചിത്രപ്പണികളോടുകൂടിയ പ്രഭാമണ്ഡലം മൂന്നുഭാഗങ്ങളായാണ് ഉള്ളത്. ഈ ഭാഗങ്ങൾ വേർതിരിച്ച് സമീപത്തെ ദേവസ്വം ഓഫീസിന് സമീപം മാറ്റിയാണ് ഭാരം രേഖപ്പെടുത്തിയത്. കട്ടിളപ്പാളിയുടെ ഭാഗവും ഇളക്കി തൂക്കം എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.മുൻപ് ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളികൾ, വശത്തുള്ള തൂണുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും ഇത്തവണ സാമ്പിൾ മുറിച്ചെടുത്തില്ല. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായാണ് ഇപ്പോഴത്തെ ഭാരമളക്കൽ നടപടി.
1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ പ്രഭാമണ്ഡലം 2019-ലും 2025-ലും സ്വർണം പൂശുന്നതിനിടെ ഇളക്കിയിരുന്നില്ല. അതിനാൽ നിലവിലെ ഭാരം അടിസ്ഥാനമാക്കി നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് കണക്കാക്കാനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.സ്വർണക്കൊള്ള കേസിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പരിശോധന. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച അനുമതി നൽകിയിരുന്നു