ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മാറ്റി;
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റം.

 

ശബരിമല സ്വർണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റം.ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് മൊഴിയെടുക്കാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നതെങ്കിലും, അത് പിന്നീട് മാറ്റിവെക്കുകയായിരുന്നു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്നത് ഉൾപ്പെടെ നിർണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തലയാണ് എസ്‌ഐടിയെ സമീപിച്ചത്.ഒരു വ്യവസായിയാണ് വിവരങ്ങൾ പങ്ക് വെച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മൊഴിയെടുക്കാനുള്ള നീക്കം. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്.

സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ വസ്തുവായി വിറ്റു എന്ന് വ്യവസായി തന്നോട് പറഞ്ഞെന്നും, രഹസ്യമൊഴി നൽകാൻ വ്യവസായി തയ്യാറാണെന്നും രമേശ് ചെന്നിത്തല കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു.സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയിൽ നടന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.