ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്.ഐ.ടി പരിശോധന
ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്
ഈ മാസം 23നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടി വീണ്ടും പരിശോധന നടത്തുന്നത്. അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
2025ൽ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
2019ൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെക്കാൻ 2025ൽ ശ്രമം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ പരിശോധനയിലൂടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരിക്കാനാകുമെന്നാണ് എസ്.ഐ.ടി പ്രതീക്ഷിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശുന്നതിനായി കൈമാറിയതെന്നാണ് എസ്.ഐ.ടി അന്വേഷണത്തിലെ കണ്ടെത്തൽ. ഈ ഇടപാടിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, 2019ലെ സമാന ഇടപാട് മറച്ചുവെക്കാൻ മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.