ശബരിമല തീർത്ഥാടനം: പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ
Updated: Sep 13, 2026, 12:33 IST
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അനുവദിച്ച തുകയിൽ ഗണ്യമായ വർധനവാണുണ്ടായത്. 2025-26ൽ 377.80 കോടിയും 2024-25ൽ 326.97 കോടിയുമാണ് ശബരിമല മുന്നൊരുക്കങ്ങൾക്കായി അനുവദിച്ചത്.
തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ, റോഡ് സുരക്ഷാ സംവിധാനങ്ങളുടെ ഒരുക്കം, പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നവീകരണം എന്നിവയ്ക്കാണ് തുക പ്രധാനമായും വിനിയോഗിക്കുക. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് നിർമാണ-അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യം.