പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകളെ കായികമേളയിൽ നിന്ന് വിലക്കാൻ സാധ്യത

 

സംസ്ഥാന സ്‌കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്‌കൂളിലെ രണ്ട് കുട്ടികളാണ് പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

സ്‌കൂൾ ഒളിമ്പിക്സിൽ വിജയിച്ച കുട്ടികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി സംസ്ഥന മീറ്റിൽ വിജയിച്ചവരുടെ ആധാർ വിവരം ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആധാർ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ മുകുന്ദ സ്‌കൂളിലെ സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടിയ രണ്ടു വിദ്യാർത്ഥികളും സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ മത്സരിച്ച് വിജയിച്ചത്

ഇതോടെ ദേശീയ മീറ്റ് ടീമിൽ നിന്നും ഇരുവരെയും ഒഴിവാക്കി. രണ്ട് കുട്ടികളും സ്‌കൂൾ മീറ്റിന് മുന്നോടിയായ ഉത്തർപ്രദേശിൽ നിന്ന് സ്‌കൂളിൽ അഡ്മിഷൻ നേടിയതാണെന്നും കണ്ടെത്തി. പ്രായത്തട്ടിപ്പിന് കൂട്ടുനിന്ന നാവാ മുകുന്ദ സ്‌കൂളിനെ കായിക മേളയിൽ നിന്ന് വിലക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. നേരത്തെ നാവാമുകുന്ദ സ്‌കൂളിലെ ഒരു വിദ്യാർഥിയെയും പുല്ലൂരാംപാറ സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയെയും പ്രായത്തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വിലക്കിയിരുന്നു