ജയിലുകളിലെ സുരക്ഷാ വീഴ്ച: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

 

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി.കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിൽ ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം വിളിച്ചത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈനായി യോഗം ചേരും.

പൊലീസ് മേധാവി,ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഗോവിന്ദചാമി ജയിൽചാടിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചുകൊണ്ട് അടിയന്തിര യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക.കണ്ണൂർ സെൻട്രൽ ജയിലിൽ അതിഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉദ്യോഗസ്ഥർ അറിഞ്ഞത് നാല് മണിക്കൂറിന് ശേഷമാണ്. സെല്ലിലെ കമ്പി മുറിച്ച് പുറത്ത് കടക്കാൻ പ്രതി നടത്തിയ ഒന്നരമാസത്തെ തയ്യാറെടുപ്പും ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിലും ഗുരുതര വീഴ്ചയെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു