എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ ഉത്തരവിന് സ്റ്റേയില്ല, ഡിജിപി ആകാൻ യോഗ്യനല്ലെന്ന് സർക്കാർ

 

സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി) തള്ളി. അജിത് കുമാർ ഡി.ജി.പി ആകാൻ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയാണെന്നുമുള്ള സർക്കാരിന്റെ വാദം തത്വത്തിൽ അംഗീകരിച്ചാണ് ജസ്റ്റിസ് ഹരിപാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സസ്‌പെൻഷൻ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് എം.ആർ. അജിത് കുമാർ അടിയന്തര ഹർജി നൽകിയത്. പുതിയ ഡി.ജി.പിമാരെ നിശ്ചയിക്കാൻ മന്ത്രിസഭാ യോഗം ചേരാനിരിക്കെ തനിക്ക് താഴെയുള്ള ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അജിത് കുമാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടെ ഇരകൾക്ക് നീതി നിഷേധിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയതെന്നും സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായർ കോടതിയിൽ വാദിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിൽ, സസ്‌പെൻഷന് പ്രഥമദൃഷ്ട്യാ മതിയായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കിയ ട്രിബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് സമയം അനുവദിച്ച ട്രിബ്യൂണൽ, ഹർജി ഓഗസ്റ്റ് 20-ലേക്ക് മാറ്റി. ഇടക്കാല സ്റ്റേ ലഭിക്കാത്തതോടെ പുതിയ ഡി.ജി.പി പ്രൊമോഷൻ നടപടികൾക്ക് തടയിടാനുള്ള അജിത് കുമാറിന്റെ നീക്കം പരാജയപ്പെട്ടു.