കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം; ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും അറസ്റ്റിൽ

 

അടൂരിൽ രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ബസുകളിലാണ് സംഭവം. പിടിയിലായതാകട്ടെ ആഭ്യന്തര വകുപ്പിലെ ജീവനക്കാരും.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്ന് കെ എസ് ആർ ടി സി ബസ് അടൂരിലെത്തിയപ്പോൾ, സീറ്റിൽ സമീപത്തിരുന്നയാൾ മോശമായി പെരുമാറിയെന്ന് യുവതി ജീവനക്കാരോട് പരാതി പറഞ്ഞു. തിരുവനന്തപുരം ദക്ഷിണ മേഖലാ ഐജിയുടെ കാര്യാലയത്തിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഇടുക്കി കാഞ്ചിയാർ നേരിയംപാറ അറയ്ക്കൽ സതീഷിനെതിരെയായിരുന്നു യുവതിയുടെ പരാതി. തുടർന്ന് ബസിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

അതേസമയം തന്നെ അടൂരിലെത്തിയ മറ്റൊരു ബസിലെ യാത്രക്കാരിയും സമാന പരാതിയുമായെത്തി. കോന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പത്തനാപുരം പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീറിനെതിരെയായിരുന്നു പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും, സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.