സോളാർ കേസ് അവസാനിച്ച അധ്യായം; അന്വേഷണം വേണോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ പികെ കുഞ്ഞാലിക്കുട്ടി

 

സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ല. ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിൽ തന്നെയാണ് ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞില്ല.

"മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ല. വരുമാനം ഇല്ലാതാവുകയും, വികസനം മുരടിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടില്ല. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്"- കുഞ്ഞാലികുട്ടി വ്യക്തമാക്കി.
അതേസമയം സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.