സംസ്ഥാനത്ത് അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടും; മൂന്ന് പുതിയ എൻ.ഡി.പി.എസ് കോടതികൾക്കും അനുമതി
2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ് സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗശേഷം അറിയിച്ചു.
പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, അന്തര്‍ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി. ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമന അവസരങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ എന്‍ഡിപിഎസ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. എന്‍ഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തിരുവനന്തപുരം, എറണാകുളം കോടതികളില്‍ എട്ടു പേരെയാണ് നിയമിച്ചിരുന്നത്. അത് 11 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. പുതിയ മൂന്നു കോടതികളിലും 11 പേരെയാണ് നിയമിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.