വന്ദേമാതരം പൂര്‍ണരൂപം ആലപിച്ച നടപടി തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം; പിണറായി വിജയന്‍

 

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചു. കേരളത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ് -പിണറായി പറഞ്ഞു.

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് അര്‍ത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചിരുന്നു. ഗാനത്തിലെ മതപരമായ ബിംബങ്ങള്‍ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാല്‍, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളില്‍ പാടാവൂ എന്ന് 1937ല്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണ്. 1950ല്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നല്‍കിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂര്‍ണ്ണമായി ആലപിക്കുക വഴി കോണ്‍ഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.

സര്‍ക്കാര്‍ ചടങ്ങുകളില്‍ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിര്‍ബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസില്‍ 2026 മാര്‍ച്ചിലാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാര്‍ഹമായ കുറ്റമല്ല. നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്. ഭൂരിപക്ഷ വര്‍ഗീയതയുമായി മത്സരിക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ അതേപടി പകര്‍ത്തുന്ന കോണ്‍ഗ്രസ്സ് നിലപാട് അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് -പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.