പ്രതിശ്രുതവരന് അല്പായുസ്സ് പ്രവചിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

 

പ്രതിശ്രുതവരന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് ബെംഗളൂരുവിൽ ഇരുപത്തിയേഴുകാരി ജീവനൊടുക്കി. എം.ഇ.ഐ. ലേഔട്ടിൽ താമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) മരിച്ചത്. പ്രണയിച്ചയാളുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതിന് പിന്നാലെ ജാതകം പരിശോധിച്ചപ്പോഴാണ് ജ്യോത്സ്യൻ ദോഷം പ്രവചിച്ചത്.

വിദ്യാജ്യോതി ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹത്തിന് തീരുമാനമായെങ്കിലും ജാതകപ്പൊരുത്തം നോക്കിയപ്പോൾ വരന് ആയുസ്സ് കുറവാണെന്നായിരുന്നു ജ്യോത്സ്യന്റെ കണ്ടെത്തൽ. ഇതിനുള്ള പരിഹാരമായി ഒൻപത് ദിവസം നീളുന്ന പ്രത്യേക പൂജകളും ജ്യോത്സ്യൻ നിർദേശിച്ചിരുന്നു.

പൂജകൾ നടന്നുവരുന്നതിനിടെ എട്ടാം ദിവസം ചടങ്ങുകൾ കഴിഞ്ഞ് മുറിയിൽ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നടക്കാനിരുന്ന വിവാഹത്തിന് മുന്നോടിയായുണ്ടായ പ്രവചനം യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.