ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ സ്വർണം പരിശോധിക്കണം; ഹൈക്കോടതി
കോട്ടയം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയുടെ സ്വർണം പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം . സ്വർണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തിന് ഹൈക്കോടതി നിർദേശം നൽകി.
അറ്റകുറ്റപ്പണിക്കിടെ യഥാർഥപൊന്നാനയെ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്നാരോപിച്ചു കൊണ്ടുള്ള പരാതിയിലാണ് നടപടി. എ.ജി. പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടി ദേവസ്വം ബെഞ്ചിന് കത്തയച്ചത്.
ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് വിഷയത്തിൽ ബെഞ്ച് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഏഴരപ്പൊന്നാനയിൽ യാതൊരു വിധത്തിലുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും അതു കൊണ്ടു തന്നെ സ്വർണത്തിൽ കുറവൊന്നും വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
ഈ റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ പോലും സവിശേഷ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും അതിന് ഒരു സ്വർണപ്പണിക്കാരന്റെ സഹായം തേടണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.