അന്ത്യവിശ്രമത്തിനായി ആലപ്പുഴയുടെ മണ്ണിൽ എത്തി സമര നായകൻ

 

കേരളത്തിന്റെ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്ര ആലപ്പുഴയിലെ വിപ്ലവ ഭൂമിയിലേക്ക് എത്തി. തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ജനപ്രവാഹം കാരണം പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ജന്മ നാട്ടിലേക്ക് എത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി എന്നിവയൊന്നും വകവയ്ക്കാതെ ജനക്കൂട്ടം ഇരു വഴികളിലും തടിച്ചുകൂടിയത് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായിരുന്നുഓരോ കേന്ദ്രത്തിലും സ്‌നേഹംകൊണ്ട് വിഎസിനെ പൊതിയുന്ന ജനങ്ങളെയാണ് കാണാൻ സാധിച്ചത്. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി അദ്ദേഹത്തെ വീണ്ടും നെഞ്ചോട് ചേർക്കുകയാണ് കേരളം.

വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. വലിയ ചുടുകാട്ടിലാണ് സംസ്‌കാരം