ശുചിമുറിയുടെ ചുമർ തുരന്നു; ദൃശ്യ വധക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്ന് വീണ്ടും ചാടി
പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ ഇയാൾ മൂന്നാം വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്നാണ് പുറത്തുകടന്നത്. തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ട് വർഷം മുൻപും വിനീഷ് ഇതേ ആശുപത്രിയിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ 10-നാണ് ഇയാളെ കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ദൃശ്യ എന്ന പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് വിനീഷ്.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന തിരച്ചിൽ നടത്തിവരികയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.