പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

 

തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് രാസപരിശോധനാ ഫലം. സാമ്പിളുകൾ പരിശോധിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യക്തമായത് ദേവസ്വത്തിന് വലിയ ആശ്വാസമായി. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന് പിന്നാലെ നടന്ന കടുത്ത പരിശോധനകൾക്ക് ഒടുവിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

നിരോധിത വസ്തുക്കളില്ലെന്ന് ഉറപ്പായെങ്കിലും, അനുവദിച്ച അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കും. മുതലമടയിലെ നിർമ്മാണശാലയിൽ നിന്ന് കണ്ടെത്തിയ അധിക സാമഗ്രികൾ സുരക്ഷിതമായി നിർവീര്യമാക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങിയിട്ടുണ്ട്. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസൻസ് ഉണ്ടായിരുന്നതെങ്കിലും പരിശോധനയിൽ ഇതിലുമേറെ അളവ് കണ്ടെത്തിയിരുന്നു.

അതേസമയം, ലൈസൻസിക്കെതിരെ കേസെടുത്ത നടപടി തൃശൂർ പൂരം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. നിർണ്ണായകമായ ചർച്ചകൾക്ക് തൊട്ടുമുമ്പ് കേസെടുത്തത് വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സാമ്പിൾ വെടിക്കെട്ടും പ്രധാന പൂര വെടിക്കെട്ടും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റായി ചുരുക്കിയതിനൊപ്പം പത്ത് സെറ്റ് കുടകൾ മാത്രമായിരിക്കും ഉപയോഗിക്കുക. എന്നാൽ ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ്, എട്ട് ഘടക പൂരങ്ങൾ എന്നിവ മാറ്റമില്ലാതെ ചടങ്ങുകൾ പാലിച്ച് നടത്തും.