കള്ളാടിയിൽ നിലവിൽ അപകടസാധ്യതയില്ല; വിദഗ്ധസംഘം
കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധസംഘം. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷമാണ് സംഘം ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം വ്യക്തമാക്കി.
മണ്ണിടിച്ചിലിന് പിന്നാലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ശാസ്ത്രീയമായി എങ്ങനെ നീക്കം ചെയ്യാമെന്ന് പഠിക്കാനാണ് മൂന്നംഗ വിദഗ്ധസംഘം കള്ളാടിയിലെത്തിയത്. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും സെസ് (CESS) പ്രതിനിധിയും അംഗങ്ങളാണ്.
താൽക്കാലികമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെങ്കിലും, ഇനി നിർമാണത്തിനിടെ പുറത്തുവരുന്ന മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങളും സംഘം പരിശോധിച്ചു. മണ്ണ് എവിടേക്ക് മാറ്റണമെന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡ്രോൺ സർവേയുടെ വിവരങ്ങളും വിലയിരുത്തുമെന്നും വിദഗ്ധസംഘം അറിയിച്ചു.