അനുമതിയില്ലാതെ വിദേശയാത്ര; ഡിജിപി എസ്. ശ്രീജിത്തിനും ആഭ്യന്തരവകുപ്പിനും ഹൈക്കോടതി നോട്ടീസയച്ചു
അനുമതിയില്ലാതെ നടത്തിയ വിവാദ വിദേശയാത്രയുമായി ബന്ധപ്പെട്ട കേസിൽ ഡിജിപി എസ്.ശ്രീജിത്തിനും സംസ്ഥാന ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസയച്ചു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നടപടി. ഡിജിപിയും സർക്കാരും ഓഗസ്റ്റ് 31-നകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ശ്രീജിത്തിന് മുൻപ് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പരാതിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് മുൻപ് നിർദേശിച്ചിരുന്നെങ്കിലും സമയപരിധി പാലിക്കാതെ സാവകാശം തേടിയതിനെ തുടർന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.