വൈഷ്ണ സുരേഷ് നാമനിർദേശം സമർപ്പിച്ചു; വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷം

 

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് നാമനിർദേശം സമർപ്പിച്ചു. കളക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി.ക്ക് മുന്നിലാണ് പത്രിക നൽകിയത്. നാമനിർദേശ നടപടികൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു വൈഷ്ണ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ പ്രചാരണത്തെ ബാധിച്ചുവെന്ന് പറഞ്ഞു. അതൊക്കെ മറികടക്കും. വാർഡിലെ ജനങ്ങളോട് വിവാദങ്ങളെ കുറിച്ചല്ല പറയാനുള്ളതെന്നും വൈഷ്ണ പറഞ്ഞു.

അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സി.പി.ഐ.എം ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ട് വെട്ടിയതിന് പിന്നിൽ ആര്യാ രാജേന്ദ്രൻ എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആരോപിച്ചു. പതിമൂന്നാം തീയതി രാത്രി മേയർ നഗരസഭയിൽ വന്നു എന്നും അവരുടെ സമ്മർദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാർത്ത നഗരസഭയിലുള്ള കോൺഗ്രസ് യൂണിയന്റെ ആളുകൾ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.