'വി .ഡി. സതീശൻ ഡൗൺ ടു എർത്ത്; വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് പുസ്തകമാക്കണം': നടൻ ജഗദീഷ്
മുഖ്യമന്ത്രി വി ഡി സതീശനെ പ്രകീര്‍ത്തിച്ച് നടന്‍ ജഗദീഷ്. വി ഡി സതീശന്‍ വളരെ താഴ്മയുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ടെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടന്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും തനിക്ക് വേണ്ടെന്ന ആമുഖത്തോടെയാണ് ജഗദീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വി ഡി സതീശന്റെ ഓരോ വാര്‍ത്താസമ്മേളനവും വിനോദവും വിജ്ഞാനവുമാണെന്നും ജഗദീഷ് പറഞ്ഞു. 'മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി കണ്ട് പഠിക്കേണ്ടത് തന്നെയാണ്. വസ്തുതകളും കണക്കുകളും നിരത്തി, കാര്യങ്ങള്‍ പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കാറ്. very daring സതീശന്‍, very diplomatic സതീശന്‍ എന്നെല്ലാമാണ് എല്ലാവരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. ദോഷൈകദൃക്കുകള്‍ പറയും very dominating സതീശന്‍, എന്നാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ പറയുക വെരി ഡൗണ്‍ ടു എര്‍ത്ത് സതീശന്‍ എന്നാണ്. അതാണ് മുഖ്യമന്ത്രി. ഒരനുഭവം പറയാം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്നെ ഒരുദിവസം പ്രചാരണത്തിന് കിട്ടണമെന്ന് അന്നത്തെ സ്ഥാനാര്‍ഥി ആഗ്രഹിച്ചു. ഞാന്‍ അവിടെ ചെന്ന് തുരുതുരാ യോഗങ്ങളില്‍ പങ്കെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന്റെ സമയത്ത്, ആ തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഇന്നത്തെ മുഖ്യമന്ത്രി ലിസ്റ്റ് നോക്കി. '42 പ്രസംഗങ്ങളോ. ജഗദീഷേട്ടന്‍ അത്രയൊന്നും പ്രസംഗിക്കേണ്ട. 21 അല്ലെങ്കില്‍ 22. അതില്‍ കൂടുതല്‍ വേണ്ട. അന്ന് ഞാന്‍ മനസിലാക്കി, മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നയാളാണ് അദ്ദേഹം.' -ജഗദീഷ് തുടര്‍ന്നു.
'ഇന്ന് വന്നയുടനെ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. സിഎം, അങ്ങയുടെ വാര്‍ത്താസമ്മേളനം കാണാന്‍ ഞങ്ങള്‍ താല്‍പ്പര്യപൂര്‍വം ബുധനാഴ്ചകളില്‍ കാത്തിരിക്കുകയാണ്. വിനോദവും വിജ്ഞാനവും അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി കണ്ട് പഠിക്കേണ്ടത് തന്നെയാണ്. വസ്തുതകളും കണക്കുകളും നിരത്തി, കാര്യങ്ങള്‍ പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കാറ്. നിയമസഭയിലെ പ്രസംഗങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.' -ജഗദീഷ് പറഞ്ഞു.
'ഇത് രാഷ്ട്രീയമല്ല. ഞാന്‍ നിഷ്പക്ഷനായ കലാകാരനാണ്. ഈ സര്‍ക്കാരിനെ നല്ലത് ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കാനും വിമര്‍ശിക്കേണ്ടപ്പോള്‍ വിമര്‍ശിക്കാനും എനിക്ക് കഴിയും. ഞാന്‍ സ്ഥാനങ്ങള്‍ വഹിക്കാത്തതിനാല്‍ തന്നെ ജനപക്ഷനിലപാടിന് വിരുദ്ധമായി എന്തെങ്കിലും വന്നാല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അങ്ങനെ ചൂണ്ടിക്കാണിച്ചാല്‍ അതിനുള്ള പരിഹാരവും മുഖ്യമന്ത്രി സ്വീകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.' -ജഗദീഷ് പറഞ്ഞു.