വീണാ ജോർജിനെതിരായ ആക്രമണക്കേസ്: എസ്.ഐ.ടി തുടരന്വേഷണം തുടങ്ങി;വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്തും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ എസ്.ഐ.ടി തുടരന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരായ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി ആദ്യം രേഖപ്പെടുത്തും. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും സംഘം പരിശോധിക്കും.
കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ്.ഐ.ടി പരിശോധിക്കും. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.
ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർ അറസ്റ്റിലായിരുന്നു.
മന്ത്രിക്ക് പരുക്കേറ്റതിനെ തുടർന്ന് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ പരാതി. എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോര്‍ജിന്റെ മൊഴി നല്‍കുകയായിരുന്നു.