എഴുത്തുകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

 

വാഹനപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് ( ടി. കെ ദാമോദരൻ ) അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്.

കഴിഞ്ഞാഴ്ച മുഴപ്പിലങ്ങാട് വെച്ച് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചാണ് അപകടമുണ്ടായത്. നില ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കടൽ കാക്ക, പെരുന്തച്ചൻ, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്. ടി പി ഉഷയാണ് ടി. കെ. ഡി. മുഴപ്പിലങ്ങാടിന്റെ ഭാര്യ. ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ് എന്നിവരാണ് മക്കൾ.