നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ഒന്നും രണ്ടും പ്രതികളും, മൂന്ന് മുതൽ അഞ്ച് വരെ ഉള്ള പ്രതികളും സമർപ്പിച്ച രണ്ട് അപേക്ഷകളാണ് കോടതിയുടെ മുന്നിലെത്തിയത്. എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷകൾ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോർട്ട്‌ നൽകിയെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ അറസ്റ്റ് തടയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ക്രിമിനൽ കേസുകളിൽ അറസ്റ്റിന് തടസ്സം സൃഷ്ടിക്കാനാവില്ലെന്നും, അറസ്റ്റ് സംബന്ധിച്ച വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷമേ തീരുമാനമെടുക്കാനാകൂവെന്നും കോടതി അറിയിച്ചു.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ ഒളിവിൽ പോയത്. ഇവർക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി. സന്ദീപും അനിൽ കല്ലിയൂരും മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും ഗുരുതര വകുപ്പുകൾ ചേർന്ന് എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ഈ നീക്കം ചെറുത്തിരുന്നു