സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം
ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് നാല് പേരുടെ ജീവൻ നഷ്ടമായതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. ഇടുക്കിയിലെ അടൂര്‍മലയിലും കോലാഹലമേട്ടിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി.
മണ്ണിനടിയില്‍പ്പെട്ട മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോണിയുടെ മകന്‍ ജോസ്വിന്‍ ആണ് മരിച്ചത്. മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു. അതേസമയം, ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് വീടിനുള്ളില്‍ കുടുങ്ങിപ്പോയ പ്രഭാകരനെ രക്ഷിക്കാനായില്ല.
തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി അകപടത്തിൽ നിന്നും രക്ഷപ്പെട്ടു. അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയായ സുമതിയാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അടൂര്‍മല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തിന് 500 അടിയോളം താഴെ നിന്ന് കണ്ടെത്തിയത്.സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന രവിയെയും മകന്‍ രാജേഷിനെയും അത്ഭുതകരമായാണ് രക്ഷിച്ചത്. പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.