പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

 

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് അന്തിമ കണക്ക് പുറത്തുവിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ പോളിങ് 79.63 ശതമാനമാണെന്നാണ് തെരഞ്ഞൈടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. സര്‍വീസ് വോട്ടിന്റെ കണക്ക് ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. 53,984 സര്‍വീസ് വോട്ടുകള്‍ ഇനിയും വരാനുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.ബൂത്തിലെത്തി വോട്ട് ചെയ്ത കണക്കാണ് നേരത്തെ പുറത്തുവിട്ട 78.27 ശതമാനം. 1,13,03,410 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 99,40,379 പുരുഷന്‍മാരാരും വോട്ടുചെയ്തു. വീട്ടിലെ വോട്ട് ശതമാനം 96.72 ശതമാനമാണ്. തപാല്‍ വോട്ട് ഉള്‍പ്പെടെയുള്ള കണക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 3 ദിവസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വോട്ട് കണക്ക് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം ആകെ വോട്ട് ചെയ്തത് 1,35,068 ഉദ്യോഗസ്ഥരാണ്. കമ്മീഷന്റെ കണക്ക് പ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 9932 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തോ എന്നതില്‍ വിശദീകരണം ഇല്ല. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ് (15,007). ഏറ്റവും കുറവ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് വയനാട് (3298). കഴിഞ്ഞമാസം 31 മുതല്‍ ഏപ്രില്‍ എട്ട് വരെയുള്ള കണക്കാണിത്.