പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ- അഭിജീത് ദീപ്കെ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ അനുയോജ്യമെന്നും രാജ്യം മുന്നോട്ട് കൊണ്ടുപോകുന്ന ജോലി മറ്റൊരാളെ ഏൽപ്പിക്കാൻ അദ്ദേഹം പ്രധാനമന്ത്രി പദത്തിൽനിന്ന് പടിയിറങ്ങണമെന്നും ദിപ്കെ പറഞ്ഞു. ‘പ്രധാനമന്ത്രി മോദി ഒരു ഇൻഫ്ലുവൻസർ ആയി മാറണം എന്നാണ് എനിക്ക് തോന്നുന്നത്. ആ ജോലി അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്. രാജ്യത്തെ നയിക്കാൻ മറ്റൊരു നേതാവിന് അവസരം നൽകിക്കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി കസേര ഒഴിയണം’, ദിപ്കെ പറഞ്ഞു.
സമരം പിൻവലിച്ചിട്ടും വിദ്യാർഥി പ്രക്ഷോഭകർ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും സമരത്തിൽ പങ്കെടുത്തവരെ സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നുവെന്നും സി.ജെ.പി. സ്ഥാപകൻ ആരോപിച്ചു. ‘സി.ജെ.പി. സമരം പിൻവലിച്ചതിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ സമരക്കാരെ ഉപദ്രവിക്കുകയാണ്. വിദ്യാർഥികളെ ദ്രോഹിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഷേധക്കാർ അതിനുള്ള മറുപടി നൽകും’, അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘വിദ്യാർഥികൾ തീവ്രവാദികളല്ല, രാജ്യത്തിന്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവി ഇത്തരത്തിൽ തകർക്കപ്പെടുകയാണെങ്കിൽ ധർമ്മേന്ദ്ര പ്രധാനെ മാറ്റിയതുപോലെ നാളെ സർക്കാരിനെയും ഞങ്ങൾ മാറ്റും’, അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.